ജിബ്‌രീലിന്റെ നരകവിവരണം
ഒരിക്കൽ ജിബ്‌രീൽ(അ) നബി(സ്വ)യുടെ അടുത്തു വന്നു. സാധാരണ വരാറുള്ള സമയത്തല്ല വന്നത്. വല്ലാത്ത നിറവ്യത്യാസം. നബി(സ്വ) ചോദിച്ചു: "ജിബ്‌രീലേ, എന്താണൊരു നിറപ്പകർച്ച?" ജിബ്‌രീൽ(അ) പറഞ്ഞു: "ഓ നബിയേ, നരകത്തിൽ ഊതാൻ കൽപിക്കപ്പെട്ട സമയത്താണു ഞാൻ നിങ്ങളുടെയടുത്ത് വന്നത്. നരകവും ഖബ്ർ ശിക്ഷയും യാഥാർത്ഥ്യമാണെന്നു ബോധ്യപ്പെട്ടവർക്ക്, അതിൽനിന്ന് സംരക്ഷണം ലഭിക്കുന്നതുവരെ കൺകുളിർമയാകൽ അനുയോജ്യമല്ല…" നബി(സ്വ) പറഞ്ഞു: "ജിബ്‌രീലേ, എനിക്ക് നരകത്തെക്കുറിച്ചു വിവരിച്ചുതരൂ…" ജിബ്‌രീൽ(അ) പറഞ്ഞു: "അല്ലാഹു നരകത്തെ സൃഷ്ടിച്ചപ്പോൾ ആയിരം വർഷം കത്തിച്ചു. അപ്പോളത് ചുവന്ന വർണത്തിലായി. പിന്നെ ആയിരം വർഷം കത്തിച്ചപ്പോളത് വെളുത്ത നിറത്തിലായി. വീണ്ടും ആയിരം വർഷം കത്തിച്ചപ്പോൾ കറുത്ത നിറത്തിലായി. ഇപ്പോഴത് കറുത്തിരുണ്ടതാണ്. അതിന്റെ കനലും ജ്വാലയും കെട്ടടങ്ങുന്നില്ല. താങ്കളെ സത്യവുമായി നിയോഗിച്ചവൻ തന്നെയാണു സത്യം, ഒരു സൂചിദ്വാരത്തിന്റെയത്രയെങ്ങാനും നരകത്തിൽനിന്നു തുറന്നാൽ ചൂട് കാരണം ദുൻയാവിലെ മുഴുവനാളുകളും കരിഞ്ഞുപോകുന്നതാണ്. നരകക്കാരുടെ ഒരു വസ്ത്രമെങ്ങാനും ആകാശഭൂമികൾക്കിടയിൽ തൂക്കിയിട്ടാൽ ദുർഗന്ധവും ചൂടും കാരണം ഭൂനിവാസികൾ മുഴുവൻ മരിക്കുന്നതാണ്. അല്ലാഹു ഖുർആനിൽ പരാമർശിച്ച നരകച്ചങ്ങലയിൽ നിന്ന് ഒരു മുഴമെങ്ങാനും പർവതമുകളിൽ വെച്ചാൽ ഏഴാം ഭൂമിവരെ ഉരുകുന്നതാണ്. പടിഞ്ഞാറു നിന്നൊരാളെ ശിക്ഷിച്ചാൽ ശിക്ഷാ കാഠിന്യത്താൽ കിഴക്കുള്ളവർ കരയുന്നതാണ്. അതിന്റെ ചൂട് കഠിനമാണ്. ആഴം അപാരമാണ്. അതിലെ ആഭരണം ഇരുമ്പാണ്. പാനീയം കഠിന ചൂടുള്ള വെള്ളവും ചീഞ്ചലവുമാണ്. വസ്ത്രം തീക്കഷ്ണങ്ങളാണ്. അതിനു ഏഴു വാതിലുകളുണ്ട്, ഓരോന്നിനും നിശ്ചിത സ്ത്രീപുരുഷന്മാരുണ്ട്."
ഏഴു വാതിലുകൾ
നബി(സ്വ) ചോദിച്ചു: "അവ നമ്മുടെ ഈ വാതിലുകൾ പോലെയാണോ?" ജിബ്‌രീൽ(അ): "അല്ല, അവ തുറക്കപ്പെട്ടതാണ്, ഒന്നിനു താഴെ മറ്റൊന്ന്. ഓരോന്നിനുമിടയിൽ എഴുപത് വർഷത്തെ വഴിദൂരം. ഒരു വാതിലിനെക്കാൾ എഴുപതിരട്ടി ചൂടാണ് തൊട്ടു താഴെയുള്ള വാതിലിന്. അല്ലാഹുവിന്റെ ശത്രുക്കളെ നരകത്തിലേക്ക് തെളിച്ചു കൊണ്ടുപോയി അതിന്റെ വാതിൽക്കലെത്തിയാൽ സബാനിയാക്കളായ മലക്കുകൾ കാൽചങ്ങലകളും കൈവിലങ്ങുകളുമായി അവരെ വരവേൽക്കും…" നബി(സ്വ) ചോദിച്ചു: "ഈ വാതിലുകളിൽ താമസിക്കുന്നവർ ആരാണ്?" ജിബ്‌രീൽ(അ) പറഞ്ഞു: "ഏറ്റവും താഴെ വാതിലിൽ കപടവിശ്വാസികളും അസ്വ്ഹാബുൽ മാഇദയിൽ നിന്നുള്ള അവിശ്വാസികളും ഫിർഔനും കുടുംബവും. ഈ വാതിലിന്റെ പേര് 'ഹാവിയ' എന്നാണ്. രണ്ടാം വാതിൽ 'ജഹീം'. അവിടെ ബഹുദൈവവിശ്വാസികൾ. മൂന്നാം വാതിൽ 'സഖറ്', അവിടെ സ്വാബിഈങ്ങൾ. നാലാം വാതിൽ 'ലളാ', ഇബ്‌ലീസും അനുയായികളും അഗ്നിയാരാധകരുമാണവിടെ. അഞ്ചാം വാതിൽ 'ഹുഥമ', അവിടെ യഹൂദികൾ. ആറാം വാതിൽ സഈർ, അവിടെ നസ്വാറാക്കൾ." ഇത്രയും പറഞ്ഞ്, നബി(സ്വ)യോടുള്ള നാണത്താൽ ജിബ്‌രീൽ(അ) വിവരണം നിർത്തി. അപ്പോൾ നബി(സ്വ) ചോദിച്ചു: "ഏഴാം വാതിലിലെ നിവാസികളെക്കുറിച്ചെന്താ നിങ്ങളെന്നോട് പറയാത്തത്?" ജിബ്‌രീൽ(അ) പറഞ്ഞു: "നിങ്ങളുടെ സമുദായത്തിൽ നിന്ന് തൗബ ചെയ്യാതെ മരിച്ച അഹങ്കാരികളാണവിടെ…" ഇതു കേട്ടപ്പോൾ നബി(സ്വ) ബോധംകെട്ടു വീണു. അവിടുത്തെ പാവനമാം ശിരസ്സെടുത്ത് ജിബ്‌രീൽ(അ) തന്റെ മടിയിൽ വെച്ചു; ബോധം തെളിയുന്നതുവരെ…
ഉമ്മത്തിനുവേണ്ടിയുള്ള കരച്ചിൽ
ബോധം തെളിഞ്ഞപ്പോൾ നബി(സ്വ) ചോദിച്ചു: "ജിബ്‌രീലേ, എന്റെ മുസ്വീബത്ത് ഗുരുതരമായി. എന്റെ ദുഃഖം കഠിനമായി. എന്റെ സമുദായത്തിൽ നിന്ന് ആരെങ്കിലും നരകത്തിൽ പ്രവേശിക്കുമോ?" ജിബ്‌രീൽ(അ) പറഞ്ഞു: "അതെ, അഹങ്കാരികൾ…" ഇതുകേട്ട് നബി(സ്വ) കരഞ്ഞു. ജിബ്‌രീൽ(അ)ഉം കരഞ്ഞു. നബി(സ്വ) വീട്ടിൽ കയറി, ജനങ്ങളിൽനിന്ന് മറഞ്ഞുനിന്നു. നിസ്‌കാരത്തിനല്ലാതെ പുറത്തിറങ്ങുന്നില്ല. ആരോടും സംസാരിക്കുന്നില്ല. നിസ്‌കരിക്കുന്നു, കരയുന്നു, അല്ലാഹുവിനോട് താണുകേണപേക്ഷിക്കുന്നു.
ഫാത്വിമയുടെ സന്ദർശനം
മൂന്നാമത്തെ ദിവസം, അബൂബക്ർ(റ) നബി(സ്വ)യുടെ വീട്ടുവാതിൽക്കൽനിന്നുകൊണ്ടു പറഞ്ഞു: "റഹ്മത്തിന്റെ വീട്ടുകാരേ, അസ്സലാമു അലൈകും, അല്ലാഹുവിന്റെ റസൂലിലേക്ക് വല്ല മാർഗവുമുണ്ടോ..?" ആരും മറുപടി പറഞ്ഞില്ല. അദ്ദേഹം കരഞ്ഞുകൊണ്ട് പിന്തിരിഞ്ഞു. പിന്നെ സൽമാനുൽ ഫാരിസി(റ)യും അതേപോലെ വാതിൽക്കൽ വന്നു; ആരും ഉത്തരം പറഞ്ഞില്ല. പിന്നെ ഫാത്വിമ(റ)യുടെ വീട്ടിലേക്കു പോയി അറിയിച്ചു. ഒരു പുതപ്പും ചുറ്റി ഫാത്വിമ(റ), നബി(സ്വ)യുടെ വീട്ടുവാതിൽക്കൽ നിന്ന് സലാം ചൊല്ലിക്കൊണ്ട് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, ഞാൻ ഫാത്വിമ." സുജൂദിൽ കരയുകയായിരുന്ന നബി(സ്വ) തല ഉയർത്തിക്കൊണ്ട് പറഞ്ഞു: "എന്റെ കൺകുളിർമയായ ഫാത്വിമാ… എന്തേ നീ എന്നിൽനിന്ന് മറഞ്ഞുനിൽക്കുന്നു? അവൾക്ക് വാതിൽ തുറന്നുകൊടുക്കൂ…" വാതിൽ തുറന്ന് അകത്തു കയറി നബി(സ്വ)യെ നോക്കിക്കൊണ്ട് ഫാത്വിമ(റ) ശക്തമായി കരഞ്ഞു. ഫാത്വിമ(റ) ചോദിച്ചു: "അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങേയ്‌ക്കെന്താണു സംഭവിച്ചത്?" നബി(സ്വ) പറഞ്ഞു: "ഫാത്വിമാ, എന്റെയടുത്ത് ജിബ്‌രീൽ(അ) വന്നു, നരകവാതിലുകളെക്കുറിച്ചു വിവരിച്ചു. ഏറ്റവും മേലെയുള്ള വാതിലിൽ എന്റെ ഉമ്മത്തിൽ നിന്നുള്ള അഹങ്കാരികളാണെന്നു പറഞ്ഞു. അതാണെന്നെ കരയിച്ചതും ദുഃഖത്തിലാഴ്ത്തിയതും…"
അഹങ്കാരികളുടെ അവസാനം
ഫാത്വിമ(റ) ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അവരെങ്ങനെയാണതിൽ പ്രവേശിക്കുന്നത്?" നബി(സ്വ) പറഞ്ഞു: "മലക്കുകൾ അവരെ നരകത്തിലേക്ക് നയിക്കും. അവരുടെ മുഖങ്ങൾ കറുക്കുകയില്ല. കണ്ണുകൾ നീലിമയാവുകയില്ല. വായകളിൽ സീൽ വെക്കപ്പെടുകയില്ല. ശൈത്വാന്മാരുടെ കൂടെ കൂട്ടിക്കെട്ടുകയില്ല. ചങ്ങലകളും വിലങ്ങുകളും അണിയിക്കപ്പെടുകയില്ല." പുരുഷന്മാരെ താടിയിൽ പിടിച്ചുകൊണ്ടും സ്ത്രീകളെ മൂർദ്ദാവിലും മുൻമുടിയിലും പിടിച്ചുകൊണ്ടുമാണ് മലക്കുകൾ അവരെ കൊണ്ടുപോകുന്നത്. മാലിക്(അ) അവരെ കണ്ട് അത്ഭുതപ്പെടും; അവർ "ഞങ്ങൾ മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിൽ പെട്ടവരാണ്…" എന്ന് വിളിച്ചുപറയും. അവർ കരയാൻ അനുവദിക്കപ്പെടും; കണ്ണുനീര് തീർന്ന് രക്തം വരും. മാലിക്(അ) പറയും: "എത്ര നല്ല കരച്ചിൽ! അല്ലാഹുവിനെ ഭയപ്പെട്ട് ദുൻയാവിൽ വെച്ച് ഈ കരച്ചിൽ സംഭവിച്ചിരുന്നെങ്കിൽ ഇന്നിവരെ നരകാഗ്നി സ്പർശിക്കുമായിരുന്നില്ല..!!" നരകത്തിലിടുമ്പോൾ അവർ 'ലാഇലാഹ ഇല്ലല്ലാഹ്' എന്നു വിളിച്ചുപറയും; നരകാഗ്നി പിന്തിരിയും. പിന്നെ അർശിന്റെ റബ്ബിന്റെ കൽപനയാൽ നരകം അവരെ പിടിക്കും. മാലിക്(അ) പറയും: "ദുൻയാവിൽ അല്ലാഹുവിന് ഒരുപാട് സുജൂദ് ചെയ്തവരാണവർ, അതുകൊണ്ട് അവരുടെ മുഖങ്ങളെ നീ കരിക്കരുത്! റമളാൻ മാസത്തിൽ ദീർഘമായി ദാഹിച്ചവരാണവർ, അതിനാൽ അവരുടെ ഹൃദയങ്ങളെ നീ കരിക്കരുത്!" അങ്ങനെ അല്ലാഹു ഉദ്ദേശിക്കുന്നത്ര കാലം അവർ നരകത്തിൽ ആയിരിക്കും.
പ്രാർത്ഥന
അല്ലാഹു സുബ്ഹാനഹു വതആല നമ്മളേയും നമ്മുടെ മാതാപിതാക്കളേയും നമ്മിൽ നിന്നും മരണപ്പെട്ടു പോയവരേയും മുത്ത് നബി(സ)യുടെ കൂടെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ. ആമീൻ യാ അല്ലാഹ്.
